Kerala
തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിന്റെ രണ്ടാംഘട്ട ചർച്ചകൾ പുതുയുഗ യാത്രയ്ക്കിടെ ആരംഭിച്ചു. കേരള കോണ്‍ഗ്രസ് ഒഴികെയുള്ള പ്രധാന ഘടകകക്ഷികളുമായി സീറ്റുകളുടെ എണ്ണം സംബന്ധിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി നടത്തിയ ആദ്യഘട്ട ചർച്ചയിൽ ധാരണയായിരുന്നു. ജയസാധ്യതയുടെ അടിസ്ഥാനത്തിൽ, വച്ചുമാറേണ്ട സീറ്റുകൾ അടക്കമുള്ളവയുടെ കാര്യങ്ങളാണ് രണ്ടാംഘട്ട ചർച്ചയിൽ തീരുമാനിക്കേണ്ടത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര തുടങ്ങിയ സാഹചര്യത്തിൽ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രമുഖ നേതാക്കളെല്ലാം ഇന്നലെ കാസർഗോഡുണ്ടായിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് പ്രാഥമിക ആശയവിനിമയങ്ങളും നടന്നതായാണ് സൂചന. ഞായർ, തിങ്കൾ ദിവസങ്ങളിലായി യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാണ് ശ്രമം. ഞായറാഴ്ച യാത്രയ്ക്ക് അവധിയായതിനാൽ പരമാവധി ഘടകകക്ഷി നേതാക്കളുമായി ചർച്ചയുണ്ടാകും.
മുസ്ലിം ലീഗുമായി കഴിഞ്ഞ തവണ മത്സരിച്ച 25 സീറ്റുകളിൽ ഇത്തവണയും മത്സരിക്കാൻ ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്. സ്വതന്ത്രരെ മത്സരിപ്പിച്ച രണ്ടു സീറ്റുകൾ ഇക്കുറിയും ലീഗ് പൊതുസ്വതന്ത്രർക്കായി വിട്ടുനൽകാനാണ് സാധ്യത.
ആർഎസ്പിയുമായി നടത്തിയ ആദ്യഘട്ട ചർച്ചയിലും അഞ്ച് സീറ്റുകളിൽ മത്സരിക്കുന്ന കാര്യത്തിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഏതൊക്കെ സീറ്റുകൾ പരസ്പരം വിട്ടുനൽകണമെന്ന കാര്യമാണ് ഇനി ചർച്ച ചെയ്തു തീരുമാനിക്കേണ്ടത്. ഇതിൽ കോണ്‍ഗ്രസും ലീഗും ആർഎസ്പിയും പരസ്പരം വച്ചുമാറേണ്ട സീറ്റുകളുമുണ്ട്. കേരള കോണ്‍ഗ്രസുമായുള്ള ചർച്ചകൾ സീറ്റുകളുടെ എണ്ണത്തിൽ ആദ്യഘട്ടം മുതൽ വഴിമുട്ടി നിൽക്കുകയാണ്.
കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച ജോസഫ് വിഭാഗത്തിന് ആറു സീറ്റുകളാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ജയസാധ്യതയുടെ അടിസ്ഥാനത്തിൽ പറയുന്നത്. ഇടുക്കി അടക്കമുള്ള സീറ്റുകളിൽ കോണ്‍ഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചാൽ മാത്രമേ പിടിച്ചെടുക്കാൻ കഴിയൂ എന്ന വാദവും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉന്നയിക്കുന്നു. എട്ടു സീറ്റുകളിൽ അന്തിമ ധാരണയാകുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.
ഇക്കാര്യത്തിൽ കേരള കോണ്‍ഗ്രസുമായി തുടർചർച്ചകൾ നടത്താൻ കഴിഞ്ഞിട്ടില്ല. ഇതും ഇന്നും നാളെയുമായി നടക്കും. അസോസിയേറ്റ് ഘടകകക്ഷികളുടെ സീറ്റുകളുടെ കാര്യത്തിലും ഇതുവരെ അന്തിമ ധാരണയായിട്ടില്ല. ഇവരിൽ പി.വി. അൻവറിന്റെ പാർട്ടി ഒഴികെ മറ്റുള്ളവരുമായുള്ള ചർച്ചകൾ നടത്തേണ്ടതുണ്ട്.
Kerala
കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 79 കോടി രൂപ നീക്കിവച്ചു. മെട്രോയുടെ രണ്ടാം ഘട്ടത്തിനായാണ് 79 കോടി രൂപ മാറ്റിവച്ചിരിക്കുന്നത്. മെട്രോയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ സ്ട്രെച്ചിന്റെ നിര്‍മാണം ജൂണ്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പൈലിംഗ് പ്രവൃത്തികള്‍ ഏകദേശം അവസാനഘട്ടത്തിലേക്ക് എത്തി.
പാലാരിവട്ടം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. പാലാരിവട്ടം, ആലിന്‍ചുവട്, വാഴക്കാല, പടമുകള്‍, എയര്‍പോര്‍ട്ട്- സീപോര്‍ട്ട് റോഡ്, ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്വേ എന്നിവിടങ്ങളിലെല്ലാം തൂണുകളില്‍ ഗര്‍ഡറുകള്‍ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ആകെ 60 യു ഗര്‍ഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
189 തൂണുകളാണ് ഇതിനകം ഉയര്‍ന്നത്. ഇതില്‍ 84 പിയര്‍ ക്യാപുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1,532 പൈലുകളുടെ നിര്‍മാണം കഴിഞ്ഞു. ഡിസംബര്‍ അവസാനത്തോടെ മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആലുവയില്‍നിന്ന് കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം നാലിന് ചേരുന്ന യോഗത്തിൽ കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും.
രണ്ടാംഘട്ടത്തില്‍ തുറമുഖശേഷി 10 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയുവായി ഉയരുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ബെര്‍ത്ത് 800 മീറ്ററില്‍നിന്ന് 2000 മീറ്ററായും ബ്രേക്ക് വാട്ടര്‍ മൂന്നു കിലോമീറ്ററില്‍നിന്ന് നാലായും വർധിക്കും.
രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടിരൂപയാണ്. ഈ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്ത് കണ്ടെയ്നറുകള്‍ എത്തിക്കാനും കയറ്റുമതി ചെയ്യാനുമാകും. രണ്ടാംഘട്ട വികസനത്തിന് അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുക്കും.
യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്നറുകളുടെ എണ്ണം 35000ല്‍ നിന്ന് ഒരു ലക്ഷമായി ഉയരും. ഒരേസമയം നാല് മദര്‍ഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറാമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വൻ മുന്നേറ്റം ഉണ്ടാകുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ തവണത്തെക്കാൾ നിരവധി തദ്ദേശ സ്ഥാപങ്ങളിൽ എൻഡിഎ ഭരണത്തിലെത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിലെ സ്വർണക്കൊള്ള സർക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കാൻ പോകുന്നത്. എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. എന്നും സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധവും എൽഡിഎഫ്-പോപ്പുലർ ഫ്രണ്ട് ബന്ധവും ജനം തിരിച്ചറിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ബിജെപി മികച്ച വിജയം നേടുമെന്ന് ഗോവ മുൻ ഗവർണറും ബിജെപി നേതാവുമായ ശ്രീധരൻ പിള്ളയും പറഞ്ഞു.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ജനങ്ങൾ ഇടത് പക്ഷത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി പഞ്ചായത്തിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
"എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. വലിയ പിന്തുണയാണ് എൽഡിഎഫിന് ലഭിച്ചത്. അത് എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.'-മുഖ്യമന്ത്രി അവകാശപ്പെട്ടു.
"ശബരിമല വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വിഷയത്തിൽ സർക്കാർ കർക്കശമായ നിലപാടെടുത്തു. ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്തരം കാര്യങ്ങളിൽ കൃത്യതയോടെയുള്ള നടപടികൾ ഉണ്ടാകില്ലായിരുന്നു. വിശ്വാസികളുടെ പിന്തുണ സർക്കാരിനാണ്.'-മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം സമൂഹം തള്ളിക്കളഞ്ഞതാണെന്നും. മുസ്ലിങ്ങളെ യുഡിഎഫിന് അനുകൂലമാക്കാനാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടിയതെങ്കിൽ അതൊന്നും ഈ തെരഞ്ഞെടുപ്പിൽ യാഥാർഥ്യമാകാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
"കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത്? എന്തുകൊണ്ടാണ് സ്ത്രീകൾ തെളിവുമായി മുന്നോട്ടുവരാൻ തയ്യാറാകാതിരുന്നത്. വെറും ഭീഷണിയല്ല, നിങ്ങളെ കൊന്നുതള്ളും എന്നാണ് ഇരകളെ ഭീഷണിപ്പെടുത്തിയത്.'-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
"ഇപ്പോൾ വന്നതിനേക്കാളും അപ്പുറത്തുള്ള കാര്യങ്ങളും പുറത്തുവന്നേക്കാം. യഥാർഥ ലൈംഗിക കുറ്റവാളികൾ നാടിന് മുൻപിൽ വെൽ ഡ്രാഫ്റ്റഡ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ അതൊന്നും പൊതുസമൂഹം അംഗീകരിക്കില്ല.'-മുഖ്യമന്ത്രി പറഞ്ഞു.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പോളിംഗ് ഏഴ് ശതമാനം കടന്നു. എട്ടര വരെ 7.1 % ആണ് പോളിംഗ്. ബൂത്തുകളിൽ നീണ്ട നിരയാണുള്ളത്.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 7.48 % പേരാണ് ജില്ലയിൽ വോട്ട് ചെയ്തത്. കണ്ണൂർ ജില്ലയിലാണ് കുറവ് പോളിംഗ് (7.07%).
തൃശൂർ(7.24 %), മലപ്പുറം (7.28 %), പാലക്കാട് (7.26 %), കോഴിക്കോട് (7.14 %), കാസർഗോഡ് (7.22 %). പല സ്ഥലത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. ചിലയിടങ്ങളിൽ വോട്ടിംഗ് ആരംഭിച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു. കുടുബാംഗങ്ങൾക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്. പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്കൻ ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് നിശബ്ദ പ്രചാരണം നടക്കുക.
വ്യാഴാഴ്ചയാണ് വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും പത്രിക നല്‍കാതെ തെരഞ്ഞെടുക്കപ്പെട്ട 16 പേരില്‍ 15 പേരും ഇടതുമുന്നണി സ്ഥാനാര്‍ഥികളാണ്.
രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 18274 പോളിംഗ് സ്റ്റേഷനുകളില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. കൂടുതല്‍ പ്രശ്ന ബാധിത ബൂത്തുകളുഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 1025 എണ്ണമാണ് കണ്ണൂരിലെ പ്രശ്ന ബാധിത ഗ്രൂപ്പുകൾ. പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മധ്യകേരളത്തിനു വടക്കോട്ടുള്ള ഏഴു ജില്ലകളിലെ 1.53 കോടി വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്നത്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർമാരാണ് നാളെ വിധിയെഴുന്നത്. 470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴു ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റികൾ, മൂന്ന് കോർപറേഷൻ എന്നിവിടങ്ങളിലാണ് വോട്ടിംഗ്. 12,391 വാർഡുകളിലായി 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18,974 പുരുഷന്മാരും 20,020 സ്ത്രീകളും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 72.47 ലക്ഷം പുരുഷന്മാരും 80.92 ലക്ഷം സ്ത്രീകളുമാണ് രണ്ടാംഘട്ടത്തിലെ വോട്ടർമാർ.
രണ്ടാം ഘട്ടത്തിലാണ് പ്രശ്നബാധിത ബൂത്തുകളും ഏറെയുള്ളത്. 2055 പ്രശ്നബാധിത ബൂത്തുകളാണ് ഏഴു ജില്ലകളിലായുള്ളത്. ഇതിൽ പകുതിയിൽ കൂടുതലും കണ്ണൂർ ജില്ലയിലാണ്.ഇന്നലെ വൈകുന്നേരത്തോടെ ഏഴു ജില്ലകളിലെയും പരസ്യപ്രചാരണം സമാപിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) ന് നടക്കും. രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1,53,37176 പേരാണ് രണ്ടാം ഘട്ടത്തിലെ വോട്ടർ പട്ടികയിലുള്ളത്. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) വ്യാഴാഴാച (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,53,37,176 വോട്ടർമാരിൽ 7,24,6,269 പേർ പുരുഷൻമാരും 8,09,0746 പേർ സ്ത്രീകളും 161 പേർ ട്രാൻസ്ഡെൻഡേഴ്സുമാണ്. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28,274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3,742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5,546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
രണ്ടാംഘട്ടത്തിൽ ആകെ 18,274 പോളിംഗ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
Kerala
തിരുവന്തപുരം: സംസ്ഥാനത്തെ ആവേശത്തിലാഴ്ത്തി ഒരേ സമയം വോട്ടെടുപ്പും കോട്ടിക്കലാശവും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ വിധിയെഴുതുമ്പോൾ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ കൊട്ടിക്കലാശം നടക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ 69.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്തും (70.14%) കുറവ് കുറവ് പോളിംഗ് തിരുവനന്തപുരത്തും (62.52%) ആണ് രേഖപ്പെടുത്തിയത്.
ആലപ്പുഴ 69.35%, കൊല്ലം 66%, പത്തനംതിട്ട 63.22%, കോട്ടയം 66.58%, ഇടുക്കി 66.22% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കൊട്ടിക്കലാശം നടക്കകയാണ്. വൈകുന്നേരം ആറ് വരെയാണ് പരസ്യപ്രചാരണം ഉള്ളത്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങിയതിന്റെ ഒന്നാം വാർഷികം ഇന്ന്. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പദ്ധതികളുടെ ഉദ്ഘാടനം ഉടൻ നടത്തുമെന്ന് തുറമുഖം മന്ത്രി വി.എൻ. വാസവൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആദ്യവർഷത്തിൽതന്നെ അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള തുടർസർവീസുകൾ വഴി വിഴിഞ്ഞത്തെ ലോക മാരിടൈം ഭൂപടത്തിൽ അടയാളപ്പെടുത്തിക്കഴിഞ്ഞു.
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടിഇയു (ഒരു ടിഇയു-20അടി കണ്ടെയ്നർ ചരക്ക്) കൈകാര്യം ചെയ്ത പോർട്ടാണ് വിഴിഞ്ഞം. 10 മാസത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയുവുമാണ് കൈകാര്യം ചെയ്തത്.
300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലുകൾ തുറമുഖത്തെത്തി. 16 മീറ്റർ ഡ്രാഫ്റ്റിൽ കൂടുതലുള്ള 45 കപ്പലുകളുമെത്തി. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ MSC IRINA ഉൾപ്പെടെ ബെർത്ത് ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം. വനിതകൾ ഓട്ടോമേറ്റഡ് ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന പ്രത്യേകതയുമുണ്ട്.
സംസ്ഥാന സർക്കാരിന്റെയും അദാനിയുടെയും സംയുക്ത സംരംഭമായ വിഴിഞ്ഞം പോർട്ട് ടീമിന്റെ കാര്യക്ഷമമായ പ്രവർത്തനമാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കിയതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു.
ട്രാൻഷിപ്മെന്റിന് ഒപ്പം ഗേറ്റ് വേ ചരക്കു നീക്കംകൂടി തുടങ്ങുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഇനിയും വർധിക്കുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രിയുടെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണിത്.
ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം വൈകുന്നേരം അഞ്ച് വരെ 67.14 ആണ് പോളിംഗ് ശതമാനം.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 76.26 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡയിലാണ് ഏറ്റവും കുറവ് പോളിംഗ് (57.11)
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 60.40 പേർ വോട്ട് രേഖപ്പെടുത്തി.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 66.10 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡിയിലാണ് ഏറ്റവും കുറവ് പോളിംഗ് (53.17%). വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക.
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ ഇത്തവണ പോളിംഗ് 70% കടക്കുമെന്ന് ബിജെപി എംപി സഞ്ജയ് ജയ്സ്വാൾ. സംസ്ഥാനത്ത് എൻഡിഎ തന്നെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന കാര്യം ഉറപ്പായെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് എംപിയുടെ പ്രതികരണം.
"മികച്ച പോളിംഗാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഉയർന്ന പോളിംഗ് ശതമാനം എൻഡിഎയ്ക്ക് അനുകൂലമാണ്. 200 ലധികം സീറ്റുകൾ നേടി എൻഡിഎ തന്നെ ഭരണം നിലനിർത്തും.'- സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.
ബിഹാറിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ഒന്ന് വരെ 47.62 % പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. 65.08 % പേരാണ് അന്ന് വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി വക്താവ് രവി ശങ്കർ പ്രസാദ് എംപി. ഇത്തവണ വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്നും രവി ശങ്കർ പ്രസാദ് അവകാശപ്പെട്ടു. രണ്ടാം ഘട്ട് വോട്ടെടുപ്പിന് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. കാരണം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് എൻഡിഎ സർക്കാർ തന്നെ വരണം. അതുകൊണ്ട് തന്നെ ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യും.'- രവി ശങ്കർ പ്രസാദ് പറഞ്ഞു.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ വ്യാഴാഴ്ച നടന്നു. ഇന്നാണ് രണ്ടാ ഘട്ട തെരഞ്ഞെടുപ്പ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"ബിഹാറിൽ മഹാസഖ്യത്തിന് അനുകൂലമായ തരംഗമാണ്. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുകയാണ്. ഒന്നാം ഘട്ടത്തിൽ തന്നെ മഹാസഖ്യം 80 ലധികം സീറ്റുകൾ ഉറപ്പാക്കി കഴിഞ്ഞു. എൻഡിഎ തകർന്നടിയും.'-മുകേഷ് അവകാശപ്പെട്ടു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 65.08 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.